അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ


അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കല്‍‌വിളക്കുകള്‍ പാതി മിന്നിനില്‍‌ക്കവേ
എന്തു നല്‍കുവാന്‍ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാന്‍
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപകന്യയായ് കാത്തുനിന്നതാണു ഞാന്‍
(അമ്പലപ്പുഴെ)

അഗ്നിസാക്ഷിയായിലത്താലി ചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയില്‍ ഞാന്‍ മൂടിനില്‍ക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാ‍ലാളറിയേ കൈപിടിക്കും തിരു-
നാടകശാലയില്‍ ചേര്‍ന്നുനില്‍കും (2)
യമുനാ നദിയായ് കുളിരലയിളകും നിനവില്‍
(അമ്പലപ്പുഴെ)

ഈറനോടെയെന്നും കൈവണങ്ങുമെന്‍
നിര്‍മ്മാല്യപുണ്യം പകര്‍ന്നുതരാം
ഏറെജന്മമായ് ഞാന്‍ നോമ്പുനോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ചവയ്ക്കാം
വേളീ പെണ്ണായ് നീവരുമ്പോള്‍
നല്ലോലക്കുടയില്‍ ഞാന്‍ കൂട്ടുനില്‍ക്കാം (2)
തുളസീ ദളമായ് തിരുമലരണികളില്‍ വീണെന്‍
(അമ്പലപ്പുഴെ)